Month: ആഗസ്റ്റ് 2019

ജീവിതം രൂപാന്തരപ്പെടുന്നു

കിഴക്കേ ലണ്ടനിലെ ദുഷ്‌കരമായ മേഖലയില്‍ വളര്‍ന്ന സ്റ്റീഫന്‍ പത്താം വയസ്സില്‍ കുറ്റകൃത്യങ്ങളിലേക്കു നിപതിച്ചു. 'എല്ലാവരും മയക്കുമരുന്നു വില്‍ക്കുകയും മോഷണവും വഞ്ചനയും നടത്തുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങളും അതില്‍ അകപ്പെട്ടുപോകും' അവന്‍ പറഞ്ഞു. 'അതൊരു ജീവിത രീതിയാണ്.' എന്നാല്‍ ഇരുപതാമത്തെ വയസ്സില്‍ അവനുണ്ടായ ഒരു സ്വപ്‌നം അവനെ രൂപാന്തരപ്പെടുത്തി. 'സ്റ്റീഫന്‍, നീ കൊലപാതകത്തിനു ജയിലില്‍ പോകാന്‍ പോകുകയാണ് എന്നു ദൈവം എന്നോടു പറയുന്നതു ഞാന്‍ കേട്ടു.' ഈ സ്വപ്‌നം ഒരു മുന്നറിയിപ്പായിരുന്നു. അവന്‍ ദൈവത്തിങ്കലേക്കു തിരിഞ്ഞ് യേശുവിനെ രക്ഷകനായി സ്വീകരിച്ചു - പരിശുദ്ധാത്മാവ് അവന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തി.

നഗരത്തിലെ കുട്ടികളെ സ്‌പോര്‍ട്ട്‌സിലൂടെ അച്ചടക്കം, ധാര്‍മ്മികത, മറ്റുള്ളവരെ ബഹുമാനിക്കല്‍ എന്നിവ അഭ്യസിപ്പിക്കുന്നതിനായി ഒരു സംഘടന സ്റ്റീഫന്‍ രൂപീകരിച്ചു. കുട്ടികളോടൊപ്പം പ്രാര്‍ത്ഥിക്കുകയും അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നതില്‍ വിജയം കൈവരിച്ചപ്പോള്‍ അതിനുള്ള മഹത്വം ദൈവത്തിനാണ് സ്റ്റീഫന്‍ നല്‍കിയത്. 'തെറ്റായി നയിക്കപ്പെട്ട സ്വപ്‌നങ്ങളെ പുനര്‍നിര്‍മ്മിക്കുക' അവന്‍ പറയുന്നു.

ദൈവത്തെ പിന്തുടരുകയും നമ്മുടെ ഭൂതകാലത്തെ പുറകിലുപേക്ഷിക്കുകയും ചെയ്യുമ്പോള്‍ - സ്റ്റീഫനെപ്പോലെ - പുതിയ ജീവിത രീതി പിന്തുടരാന്‍ എഫെസ്യരോട് പൗലൊസ് പറയുന്ന പ്രബോധനത്തെ അനുസരിക്കുകയാണു നാം ചെയ്യുന്നത്. നമ്മുടെ പഴയ മനുഷ്യന്‍ ''മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്നതാണ്' എങ്കിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട ''പുതുമനുഷ്യനെ' ധരിക്കുന്നതിനായി ദിനംതോറും ശ്രമിക്കാന്‍ നമുക്കു കഴിയും (എഫെസ്യര്‍ 4:22, 24). നമ്മെ കൂടുതലായി ദൈവത്തോടനുരൂപരാക്കുന്നതിനായി അവന്റെ പരിശുദ്ധാത്മാവിലൂടെ നാം ദൈവത്തോടപേക്ഷിച്ചുകൊണ്ട് ഈ തുടര്‍മാനമായ പ്രക്രിയ നടത്താന്‍ എല്ലാ വിശ്വാസികള്‍ക്കും കഴിയും
.
''എന്റെ ജീവിതം പാടെ രൂപാന്തരപ്പെടുന്നതില്‍ വിശ്വാസം ഒരു നിര്‍ണ്ണായക അടിസ്ഥാനമായിരുന്നു' സ്റ്റീഫന്‍ പറഞ്ഞു. നിങ്ങളെ സംബന്ധിച്ച് ഇത് എങ്ങനെ ശരിയായിരിക്കുന്നു?

കൃപയാല്‍ സ്പര്‍ശിക്കപ്പെടുക

ലെയ്ഫ് എംഗറിന്റെ പീ്സ് ലൈക്ക് എ റിവര്‍ എന്ന നോവലിലെ ജെരമിയ ലാന്‍ഡ് മൂന്നു കുട്ടികളുടെ പിതാവും പ്രാദേശിക സ്‌കൂളിലെ പ്യൂണും ആണ്. ആഴമേറിയതും അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നതുമായ വിശ്വാസത്തിനുടമയുമായിരുന്നു അദ്ദേഹം. പുസ്തകത്തിലുടനീളം അദ്ദേഹത്തിന്റെ വിശ്വാസം പരീക്ഷിക്കപ്പെടുന്നതു കാണാം.

ജെരമിയായുടെ സ്‌കൂള്‍ നടത്തുന്നത് ചെസ്റ്റര്‍ ഹോള്‍ഡന്‍ എന്ന സൂപ്രണ്ടാണ്. ദുര്‍ഗുണനായ അയാള്‍ക്ക് ത്വക്കുരോഗവുമുണ്ട്. ജെരമിയാ മികച്ച തൊഴില്‍ ധാര്‍മ്മികത ഉള്ള ആളായിരുന്നിട്ടും - പരാതി കൂടാതെ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിക്കളയുകയും സൂപ്രണ്ട് വലിച്ചെറിയുന്ന പൊട്ടിയ കുപ്പികള്‍ പെറുക്കിക്കളയുകയും ചെയ്തിട്ടും - അയാള്‍ ജോലിയില്‍ തുരുന്നത് ഹോള്‍ഡന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ദിവസം, ജെരമിയാ മദ്യപിച്ചതായി വിദ്യാര്‍ത്ഥികളുടെയെല്ലാം മുമ്പില്‍ വെച്ച് അയാള്‍ ആരോപിക്കുകയും ജെരമിയായെ പിരിച്ചുവിടുകയും ചെയ്തു. തികച്ചു അപമാനകരമായ ഒരു രംഗമായിരുന്നു അത്.

ജെരമിയ എങ്ങനെയാണ് പ്രതികരിച്ചത്? അന്യായമായ പിരിച്ചുവിടലിനെതിരെ കേസുകൊടുക്കുമെന്ന് അയാള്‍ക്കു ഭീഷണിപ്പെടുത്താമായിരുന്നു അല്ലെങ്കില്‍ ഹോള്‍ഡനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാമായിരുന്നു. അനീതി അംഗീകരിച്ചുകൊണ്ട് തലതാഴ്ത്തി പോകാമായിരുന്നു. നിങ്ങള്‍ എന്തുചെയ്യുമായിരുന്നു എന്ന് ഒരു നിമിഷം ചിന്തിക്കുക.

'നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍' യേശു പറയുന്നു, 'നിങ്ങളെ പകയ്ക്കുന്നവര്‍ക്കു ഗുണം ചെയ്യുവിന്‍. നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിന്‍; നിങ്ങളെ ദുഷിക്കുന്നവര്‍ക്കു വേണ്ടി
പ്രാര്‍ത്ഥിപ്പിന്‍' (ലൂക്കൊസ് 6:27-28). വെല്ലുവിളി ഉയര്‍ത്തുന്ന ഈ വാക്കുകള്‍ അനീതിയെ സാധൂകരിക്കാനോ നീതി നിര്‍വഹിക്കപ്പെടാതിരിക്കുന്നത് തടയുന്നതിനോ ഉദ്ദേശിച്ചുള്ളതല്ല. മറിച്ച്, അടിസ്ഥാനപരമായ ഒരു ചോദ്യം ചോദിച്ചുകൊണ്ട് ദൈവത്തെ അനുകരിക്കാനാണ് (വാ. 36). എന്റെ ശത്രു എങ്ങനെ ആയിത്തീരണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ അതായിത്തീരുന്നതിന് എനിക്കെങ്ങനെ സഹായിക്കാന്‍ കഴിയും?

ജെരമിയാ ഒരു നിമിഷം ഹോള്‍ഡന്റെ മുഖത്തേക്കു നോക്കി, എന്നിട്ടു കൈനീട്ടി അദ്ദേഹത്തിന്റെ മുഖത്തു സ്പര്‍ശിച്ചു. ഹോള്‍ഡന്‍ പെട്ടെന്നു പുറകോട്ടു മാറി, എന്നിട്ട് അത്ഭുതത്തോടെ തന്റെ താടിയും കവിളും തൊട്ടുനോക്കി. അയാളുടെ പാടുകള്‍ വീണ മുഖം സുഖപ്പെട്ടിരിക്കുന്നു.

ഒരു ശത്രു കൃപയാല്‍ സ്പര്‍ശിക്കപ്പെട്ടിരിക്കുന്നു.

ഞങ്ങളുടെ പുതിയ ഭവനം

1892 ല്‍ എല്ലിസ് ദ്വീപിലൂടെ അമേരിക്കയിലേക്കു പ്രവേശിച്ച ആദ്യ കുടിയേറ്റക്കാരിയായ ആനി മൂറിനെ ഒരു പുതിയ ഭവനത്തെയും പുതിയ ആരംഭത്തെയും കുറിച്ചുള്ള ചിന്ത വളരെയധികം സന്തോഷവതിയും ആവേശമുള്ളവളുമാക്കിയിരിക്കണം. പിന്നീട് ദശലക്ഷക്കണക്കിനാളുകള്‍ അതിലെ കടന്നുപോയി. കേവലം കൗമാരക്കാരിയായിരുന്ന ആനി ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനായി അയര്‍ലണ്ടിലെ പ്രയാസകരമായ ജീവിതം ഉപേക്ഷിച്ചു. കൈയില്‍ ചെറിയൊരു ബാഗ് മാത്രം കരുതി എണ്ണമറ്റ സ്വപ്‌നങ്ങളും പ്രതീക്ഷകളും ആശകളുമായി അവസരങ്ങളുടെ നാട്ടിലേക്കവള്‍ യാത്രയായി.

'പുതിയ ആകാശവും പുതിയ ഭൂമിയും' കാണുമ്പോള്‍ ദൈവത്തിന്റെ മക്കള്‍ക്ക് എത്രയധികം ആവേശവും ഭക്ത്യാദരവുകളുമാണ് ഉണ്ടാകുക (വെളി. 21:1). 'പുതിയ യെരുശലേം എന്ന വിശുദ്ധ നഗരം' എന്നു വെളിപ്പാടു പുസ്തകം വിളിക്കുന്ന (വാ. 2) നഗരത്തില്‍ നാം പ്രവേശിക്കും. ഈ അതിശയകരമായ സ്ഥലത്തെ ശക്തമായ രൂപകങ്ങളിലൂടെയാണ് അപ്പൊസ്തലനായ യോഹന്നാന്‍ വിശേഷിപ്പിക്കുന്നത്. 'വീഥിയുടെ നടുവില്‍ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദി' ഉണ്ട് (22:1). ജീവനെയും സമൃദ്ധിയെയുമാണ് ജലം പ്രതിനിധാനം ചെയ്യുന്നത്, അതിന്റെ ഉറവിടം നിത്യനായ ദൈവം തന്നെയാണ്. അവിടെ 'യാതൊരു ശാപവും ഇനി ഉണ്ടാകുകയില്ല' എന്നു യോഹന്നാന്‍ പറയുന്നു (വാ. 3). താനും മനുഷ്യരുമായി ഇണ്ടാകണമെന്നു ദൈവം ആഗ്രഹിക്കുന്ന മനോഹരവും നിര്‍മ്മലവുമായ ബന്ധം പൂര്‍ണ്ണായി പുനഃസ്ഥാപിക്കപ്പെടും.

തന്റെ മക്കളെ സ്‌നേഹിക്കുകയും നമ്മെ തന്റെ പുത്രന്റെ ജീവന്‍ നല്‍കി വീണ്ടെടുക്കുകയും ചെയ്ത ദൈവം, ഇത്തരമൊരു അതിശയകരമായ ഭവനം -അവിടെ അവന്‍ നമ്മോടുകൂടെ വസിക്കുകയും നമ്മുടെ ദൈവമായിരിക്കുകയും ചെയ്യും - ഒരുക്കുന്നു എന്നറിയുന്നത് എത്ര സന്തോഷകരമാണ് (21:3).

ആത്മീയമായി തളര്‍ന്നിരിക്കുന്നോ?

'വൈകാരികമായി നാം ചിലപ്പോള്‍ ഒരു മണിക്കൂറുകൊണ്ട് ഒരു മുഴുദിവസത്തെ ജോലി ചെയ്തുതീര്‍ക്കാറുണ്ട്'' ദി ഇമ്പേര്‍ഫെക്ട് പാസ്റ്റര്‍ (അപൂര്‍ണ്ണനായ പാസ്റ്റര്‍) എന്ന ഗ്രന്ഥത്തില്‍ സാക്ക് എസൈ്വന്‍ എഴുതി. പാസ്റ്റര്‍മാര്‍ സാധാരണയായി വഹിക്കുന്ന ഭാരത്തെക്കുറിച്ചാണദ്ദേഹം പരാമര്‍ശിക്കുന്നതെങ്കിലും, നമ്മിലാരെ സംബന്ധിച്ചും ഇതു സത്യമാണ്. ഭാരമേറിയ വികാരങ്ങളും ഉത്തരവാദിത്വങ്ങളും നമ്മെ ശാരീരികമായും മാനസികമായും ആത്മീകമായും തളര്‍ത്തും. അന്നേരം നമുക്കു ചെയ്യാന്‍ തോന്നുന്നത് ഉറങ്ങുക മാത്രമായിരിക്കും.

1 രാജാക്കന്മാര്‍ 19 ല്‍, ഏലീയാ പ്രവാചകനെ എല്ലാ നിലയിലും തളര്‍ന്നുപോയ ഒരു സാഹചര്യത്തില്‍ നാം കാണുന്നു. അവന്‍ ബാലിന്റെ പ്രവാചകന്മാരെ കൊന്ന വര്‍ത്തമാനം (18:16-40 കാണുക) കേട്ട ഈസബേല്‍ രാജ്ഞി അവനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി (വാ. 1-2). ഏലിയാവ് ഭയപ്പെട്ട് ജീവരക്ഷയ്ക്കായി ഓടിപ്പോകുകയും മരിച്ചാല്‍ മതി എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തു (19:3-4).

അവന്റെ പരിഭ്രമത്തില്‍ അവന്‍ നിലത്തു കിടന്നു. ഒരു ദൂതന്‍ അവനെ രണ്ടു പ്രാവശ്യം തട്ടിയുണര്‍ത്തി 'എഴുന്നേറ്റു തിന്നുക' എന്നു പറഞ്ഞു (വാ. 6, 7). രണ്ടാം പ്രാവശ്യം ദൈവം നല്‍കിയ ആഹാരത്തില്‍ ഏലീയാവ് ശക്തിപ്പെട്ടു, ഒരു ഗുഹയില്‍ എത്തുവോളം 'നാല്‍പതു പകലും നാല്‍പ്പതു രാവും' നടന്നു (വാ. 8-9). അവിടെവെച്ച് ദൈവം അവനു പ്രത്യക്ഷപ്പെടുകയും അവനെ വീണ്ടും ശുശ്രൂഷയ്ക്കായി നിയോഗിക്കുകയും ചെയ്തു (വാ. 9-18). അവന്‍ ഉന്മേഷം പ്രാപിക്കുകയും താന്‍ ചെയ്യാന്‍ ദൈവം നിയോഗിച്ച പ്രവൃത്തി തുടരുകയും ചെയ്തു.
ചില സമയങ്ങളില്‍ നമുക്കും കര്‍ത്താവിന്റെ ധൈര്യപ്പെടുത്തല്‍ ആവശ്യമായി വരും. ഇതു ചിലപ്പോള്‍ ഒരു സഹവിശ്വാസിയുമായുള്ള സംഭാഷണത്തിലൂടെയോ ഒരു ആരാധനാ ഗാനത്തിലൂടെയോ പ്രാര്‍ത്ഥനയിലോ വചനധ്യാനത്തിലോ സമയം ചിലവഴിക്കുമ്പോഴോ ആയിരിക്കാം.

തളര്‍ന്നിരിക്കുന്നോ? ഇന്ന് നിങ്ങളുടെ ഭാരങ്ങള്‍ ദൈവത്തോടു പറയുകയും ഉന്മേഷം പ്രാപിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ ഭാരം ചുമക്കും.

ബന്ധത്തിനായി സൃഷ്ടിക്കപ്പെട്ടത്

അനേക രാജ്യങ്ങളില്‍ ഇന്ന് ഏകാന്തരായ ആളുകളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായുള്ള 'ഒരു കുടുംബം വാടകയ്ക്ക്' എന്ന പദ്ധതി വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ്. ചിലര്‍ ഈ സേവനം മറ്റുള്ളവരുടെ മുമ്പില്‍ കാണിക്കാനുപയോഗിക്കുന്നു, ഉദാഹരണത്തിന് തനിക്കൊരു കുടുംബമുണ്ടെന്ന് ഒരു പൊതു പരിപാടിയില്‍ പ്രദര്‍ശിപ്പിക്കാന്‍. ചിലര്‍ കുറെ സമയത്തേക്കെങ്കിലും തങ്ങളാഗ്രഹിക്കുന്ന കുടുംബബന്ധങ്ങള്‍ അനുഭവിക്കാന്‍ അഭിനേതാക്കളെയും അപരിചിതരെയും അകന്ന ബന്ധുക്കളെയും വാടകയ്‌ക്കെടുക്കുന്നു.

ഈ പ്രവണത ഒരു അടിസ്ഥാന സത്യത്തെ പ്രതിഫലിപ്പിക്കുന്നു: മനുഷ്യര്‍ ബന്ധങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടവരാണ്. ഉല്പത്തിയില്‍ കാണുന്ന സൃഷ്ടിപ്പിന്‍ വിവരണത്തില്‍, ദൈവം താന്‍ സൃഷ്ടിച്ച എല്ലാറ്റെയും നോക്കിയിട്ട് അത് 'എത്രയും നല്ലത്' (1:31) എന്നു കണ്ടു. എങ്കിലും ആദാമിനെ കണ്ടിട്ട് അവന്‍ പറഞ്ഞു, 'മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല' (2:18). മനുഷ്യന് മറ്റൊരു മനുഷ്യനെ ആവശ്യമുണ്ട്.

ബന്ധത്തിനായുള്ള നമ്മുടെ ആവശ്യത്തെക്കുറിച്ച് ബൈബിള്‍ കേവലം പറയുക മാത്രമല്ല ചെയ്യുന്നത്. എവിടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നു കൂടി അതു പറയുന്നു - യേശുവിന്റെ ശിഷ്യന്മാര്‍ക്കിടയില്‍. യേശു, തന്റെ മരണസമയത്ത് തന്റെ മാതാവിനെ സ്വന്ത മാതാവിനെപ്പോലെ കരുതണമെന്ന് തന്റെ സ്‌നേഹിതനായ യോഹന്നാനോടു പറഞ്ഞു. യേശു പോയിക്കഴിഞ്ഞും അവര്‍ അന്യോന്യം കുടുംബമായി തുടരണമായിരുന്നു (യോഹന്നാന്‍ 19:26-27). കൂട്ടുവിശ്വാസികളെ മാതാപിതാക്കളെപ്പോലെയും സഹോദരങ്ങളെപ്പോലെയും കരുതണമെന്ന് പൗലൊസും പ്രബോധിപ്പിക്കുന്നു (1 തിമൊഥെയൊസ് 5:1-2). ദൈവത്തിന്റെ വീണ്ടെടുപ്പിന്‍ പ്രവൃത്തിയുടെ ഒരു ഭാഗം 'ഏകാകികളെ കുടുംബത്തില്‍ വസിക്കുമാറാക്കുന്ന' താണെന്ന് സങ്കീര്‍ത്തനക്കാരന്‍ പറയുന്നു (സങ്കീര്‍ത്തനം 68:6). ഇതു ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച സ്ഥലമായിട്ടാണ് ദൈവം സഭയെ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
നമ്മെ ബന്ധത്തിനായി സൃഷ്ടിക്കുകയും നമ്മുടെ കുടുംബമായി തന്റെ ജനത്തെ നല്‍കുകയും ചെയ്ത ദൈവത്തിനു സ്‌തോത്രം.